Friday, August 23, 2013

ഒരു യാത്രയിലെ നന്മകൾ

രണ്ടായിരത്തിലെ ഒരു യാത്ര, ഇന്നും എന്റെ മനസ്സിൽ അതിന് മുമ്പും പിമ്പും ഉള്ള യാത്രകളെക്കാൾ മനോഹരമായ ഓർമകളാണ്‌ .പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകാത്ത ആ യാത്ര തന്നെ ആകട്ടെ എന്റെ ആദ്യത്തെ വിവരണവും .  ബാംഗ്ലൂരിൽ അഞ്ചു വർഷത്തെ മരുന്ന് പഠനവും നിർമാണവും ഒക്കെ കഴിഞ്ഞ് സുഹൃത്തുക്കളുമായി പുറപ്പെട്ട ഒരു അവിസ്മരണീയ യാത്ര,തീർഥയാത്ര എന്നും പറയാം.ഞങ്ങൾ എട്ടു സംസ്ഥാനത്ത് നിന്നുള്ള ഒരേ മനസ്സുള്ള യാത്രികർ ആയിരുന്നു. മലയാളിയും തമിഴനും കന്നടക്കാരനും ആന്ധ്രക്കാരനും ബെന്ഗാളിയും ബീഹാറിയും ഗുജറാത്തിയും കാശ്മിരിയും കൂടിയുള്ള യാത്ര .ഭാഷ ഞങ്ങൾക്ക് ഒരു തടസ്സമേ ആയിരുന്നില്ല .അല്ലേലും ഭാഷ അല്ലല്ലോ സ്നേഹത്തിന്റെ അളവുകോൽ. ആന്ധ്രയിലെ ഹിന്ദുപുരിൽ നിന്നും തുടങ്ങിയ യാത്ര അനന്ദ്പൂർ, ഹൈദരാബാദ്,ഒറീസ്സയിലെ കട്ടക്ക്,ജയ്പൂര് എന്നിവ താണ്ടി കല്കട്ടയിലെക്ക്.ആനന്ദ്പുരിൽ നിന്നും ഹൈദരാബാദിൽ പോകാനായി ട്രെയിൻ കാത്തു നിന്ന ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ നാട്ടിലെ ഒരു പറ്റം ഗ്രാമവാസികൾ യാത്ര അയക്കാനായി സ്റ്റേഷനിൽ വന്നു.ട്രെയിൻ പുറപ്പെടുമ്പോൾ പലരുടെയും കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു.ആദ്യമായി ശ്വാസം മുട്ട് മാറാൻ മീൻ തിന്നാൻ ആളുകൾ പോകാറുള്ള ആ നാട്ടിലേക്ക്.ഹൈദരാബാദ് നിസാമിന്റെ  സ്വന്തം നാട്ടിലേക്ക് .മല്ലപ്പള്ളി സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഞങ്ങളേയും കാത്ത് സഹായി ഉണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ കയറിയത് മുതൽ ആ നാട് വിടുന്നത് വരെ അവിടത്തെ ആളുകളുടെ സ്നേഹം ആവോളം അനുഭവിച്ചു .അവരുടെ "യാരോ" എന്ന വിളി ഇന്നും മനസ്സിൽ നിന്നും മായുന്നില്ല.ഒരു കാര്യം എനിക്കുറപ്പായി തെക്കേ ഇന്ത്യയിൽ അവരോളം സ്നേഹം പ്രകടിപ്പിക്കുന്ന സമൂഹം വേറെ ഉണ്ടാവില്ല.  മുഗൾ രാജാക്കന്മാർ സമ്മാനിച്ച മനോഹരമായ സ്തൂപങ്ങളും കെട്ടിടങ്ങളും ഇന്നും അതിന്റെ തനതായ രൂപത്തിൽ ഇപ്പോഴും അവിടെ കാണാൻ സാധിക്കും .സെവൻ ടോമ്പ് എന്നറിയപ്പെടുന്ന പാർക്കിൽ മഹാരഥന്മാരായ ഏഴുപേരുടെ ശവകുടീരങ്ങൾ ഉണ്ട് .അവിടെ വല്ലാത്ത ഒരു നിശബ്ദത ആയിരുന്നു .എന്നെ തഴുകി കടന്നു പോയ അവിടത്തെ കാറ്റിനുപോലും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു . തകർന്നടിഞ്ഞ പഴയ കെട്ടിടത്തിന്റെ പാതി തകർന്ന,കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ഞാൻ ചെവിയോർത്തു .അവിടെ ബാക്കിയായ ഒരു കല്ലിനുപോലും കുറെ കഥകൾ പറയാൻ ഉണ്ടാവും .കുറെ സമയം ഒറ്റക്ക് ഇരുന്നപ്പോൾ പശ്ചാത്തലത്തിൽ എങ്ങുനിന്നോ ഒരു സൂഫി സംഗീതം ഒഴുകി വരുന്നത് പോലെ തോന്നി .ഔരങ്കസീബ് ചക്രവർത്തി നമസ്കരിച്ച സ്ഥലവും അവിടെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു .കുതിരകളുടെ കുളമ്പടികളും വാളുകളുടെ സീൽക്കാരങ്ങളും പടയോട്ടങ്ങളും എല്ലാം ഒരു നിമിഷം മനസ്സിലേക്കോടിയെത്തി .പിന്നീടെത്തിയത്  ചരിത്രപ്രസിദ്ധമായ ചാർമിനാറിലേക്ക് ആയിരുന്നു .മുസി നദിയെ തഴുകി എത്തുന്ന കാറ്റുമേറ്റ് മനോഹരമായ മക്കാ മസ്ജിദിലെ ബാങ്കൊലി ശബ്ദവും കേട്ട് തലയുയർത്തി നിൽക്കുന്ന ചാർമിനാർ എത്ര കണ്ടാലും മതിവരില്ല .ലാഡ് ബസാറിലെ തിരക്ക്‌ ചാർമിനാറിന്റെ പ്രൗഡിക്ക് മങ്ങലേൽപ്പിച്ചോ എന്നൊരു സംശയം .എന്നെ ഏറ്റവും അധികം അതിശയിപ്പിച്ചത് ബാർകസിലെക്കുള്ള യാത്രയാണ്‌.. നഗരത്തിലെ തിരക്കിൽ നിന്നെല്ലാം അകന്ന്  തികച്ചും  വ്യത്യസ്തമായ ഒരു ഗ്രാമം .അവർ ഹൈദരാബാദികൾ ആണോ എന്ന് ചോദിച്ചാൽ ആണ് എന്നാൽ അല്ലേ എന്ന് ചോദിച്ചാൽ അല്ല .ഹൈദരാബാദ് നിസാമിന്റെ കാലത്ത് യെമെനിൽ നിന്നും കൊണ്ട് വന്ന പട്ടാളക്കാരുടെ പിൻതലമുറക്കാർ .അറബ് രക്തം സിരകളിലുടെ ഓടുന്നവർ .അവരുടെ ജീവിതരീതി ഇപ്പോഴും വ്യത്യസ്തമാണ്,ശരീര പ്രകൃതിയും .പണ്ട് കാലത്ത് മലേഷ്യയിൽ നിന്നും ഗൾഫിൽ നിന്നും വരുന്നവർ കൊണ്ട് വന്നിരുന്ന സില്കിന്റെ നിറങ്ങൾ ചാലിച്ച ലുങ്കിയാണ് പ്രധാന വേഷം .അത് അവർക്ക് നന്നായി ഇണങ്ങുന്നുമുണ്ടായിരുന്നു .മല്ലപ്പള്ളി മർകസിൽ നിന്നും വ്യാഴാഴ്ച  അസർ നമസ്കാരവും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ തടഞ്ഞ് കൊണ്ട് ഒരു വലിയ ജനാവലി പള്ളിക്കുള്ളിലേക്ക് കടന്നു വന്നു. അവിടെ വ്യാഴാഴ്ച മഗ്രിബ് മുതൽ സമ്മേളനമാണ്‌ .പക്ഷെ പതിവിനു വിപരീതമായി ആളുകൾ നേരത്തെ എത്തി സ്ഥലം പിടിച്ചപ്പോൾ ആദ്യം കാര്യം മനസ്സിലായില്ല.റിസ്ക്‌ എടുക്കാതെ ഞങ്ങളും അവിടെ തന്നെ ഇരുന്നു .പിന്നീടറിഞ്ഞു ആബിദ് ഖാൻ സാഹിബിന്റെ പ്രഭാഷണം ആണെന്ന് .ഒരുപാട് സദസ്സുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യമായിരുന്നു .അവിടെ കൂടിയ ആയിരങ്ങളിൽ കണ്ണ് നിറയാത്ത,മനസ്സ് നിറയാത്ത ഒരാളെയും ഞാൻ കണ്ടില്ല .അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം എന്ന് അതിയായ മോഹമുണ്ടായി ഞങ്ങൾക്കെല്ലാം .ആഗ്രഹിച്ചത് പോലെ പിന്നീടുള്ള ഞങ്ങളുടെ യാത്ര അദ്ദേഹത്തിന്റെ നാട്ടിലേക്ക് തന്നെ ആയിരുന്നു .പത്തു ദിവസം അവിടെ തങ്ങി .ഒരിക്കൽ പോലും  ഞങ്ങൾക്ക് ആഹാരം സ്വന്തമായി ഉണ്ടാക്കേണ്ടി വന്നില്ല .റമസാൻ തുടങ്ങിയിരുന്നു .ഒരു ദിവസം  ഞങ്ങളിൽ ഒരാൾ രാത്രിയിലെ അത്താഴം കഴിക്കാൻ എഴുന്നേറ്റപ്പോൾ  അതിശയകരമായ ഒരു കാഴ്ച കണ്ടു .മഹാനായ ആബിദ് ഖാൻ സാഹിബ്‌ ഞങ്ങൾക്കുള്ള ഭക്ഷണം തലയിൽ ചുമന്നു കൊണ്ട് വരുന്നു .കൂടെ ഒരു സഹായിയും .പള്ളിക്ക് ഉള്ളിൽ പ്രവേശിക്കാതെ ഭക്ഷണം സഹായിയെ ഏൽപിച്ചു അദ്ദേഹം തിരിച്ചു പോയി.ഇതിനെപ്പറ്റി പിന്നീട് ഒരിക്കൽ ഞങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം സൌമ്യമായി മറുപടി തന്നു .നാളെ എന്റെ ഭാരം ഞാൻ തന്നെയല്ലേ ചുമക്കെണ്ടത് എന്ന് .ഇന്നത്തെ പല നേതാക്കളുടെ മുമ്പിലും അദ്ദേഹം വ്യത്യസ്തനായി തുടരുന്നു .

ഞങ്ങളുടെ അടുത്ത യാത്ര ഒറീസ്സയിലേക്ക് ആയിരുന്നു .ആയിടക്കാണ്‌ ആ നാടിനെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കം ഉണ്ടായത് .പലരും ഞങ്ങളോട് പറഞ്ഞു അങ്ങൊട്ട് പോകണ്ട ,നമുക്ക് റുട്ട് മാറ്റാമെന്ന് .അവിടെ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു എന്ന വാർത്ത‍ കേൾക്കാൻ തുടങ്ങിയിരുന്നു. പക്ഷേ ഞങ്ങൾ എല്ലാവരും അവിടേക്ക് പോകാൻ തന്നെ തീരുമാനിച്ചു.പതിവുപോലെ യാത്ര അയക്കാൻ സ്റ്റേഷനിൽ ഒരുപാട് പേര് എത്തിയിരുന്നു .ഇത്തവണ പതിവിനു വിപരീതമായി എല്ലാവരുടെയും കയ്യിൽ ഞങ്ങൾക്കുള്ള ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു .യാത്ര വളരെ ദീർഖമായിരുന്നു .വിരസത മാറ്റാൻ ഞങ്ങളുടെ നേതാവ് ബീഹാരുകാരൻ എഹ്സാൻ മൻസർ ഒരു മനോഹരമായ പ്രാർത്ഥനാ ഗാനം  ചൊല്ലി

ലപ്പെ ആത്തി ഹേ ദുഅ ബന്കെ തമന്നാ മേരി
സിന്ദഗി ഷമ്മാ കെ സുരത്ത് ഹൊ ഖുദായ മേരി
ഹോ മേരെ ദം സെ യുഹി മേരെ വദൻ കി സീനത്ത്
ജിസ് തരഹ് ഭൂല് സെ ഹോതി ഹേ ചമൻ കി സീനത്ത്
സിന്ദഗി ഹോ മേരി പർവാനെ കി സൂറത്ത് യാ റബ്ബ്
ഇല്മ് കി ഷമ്മാ സെ ഹോ മുച്കോ മുഹബ്ബത്ത് യാ റബ്ബ്
ഹോ മേരാ കാമ് ഗരീബോം കി ഹിമായത്ത് കർനാ
ദർദ് മന്ദൊംസെ സഈഫൊം സെ മുഹബ്ബത്ത് കർനാ
മേരെ അല്ലാഹ് .......മേരെ അല്ലാഹ്
 ഹോ ബുരാഈ സെ ബചാന മുച്കോ
നേക് ജോ രാഹ് ഹോ ഉസ് രഹെ പേ ചലാനാ മുച്കോ

ബംഗാൾ ഉൾക്കടലിനെ ആസ്വദിച്ച് കൊണ്ട് ഇരുപത് മണിക്കൂർ നീണ്ട യാത്ര ,പക്ഷെ ഒറീസ്സ എത്തുംതോറും അവിടത്തെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങളെ ആകുലപ്പെടുത്തി .വഴിയോരങ്ങളിൽ എവിടെയും ഒരൊറ്റ വൃക്ഷം പോലും നേരെ നിൽക്കുന്നുണ്ടായിരുന്നില്ല .അതിശക്തമായ കാറ്റിനെ അതിജീവിക്കാനുള്ള കരുത്ത് ആ പാവങ്ങൾക്കില്ലായിരുന്നു.ചിലത് കടപുഴകി വീണു ,കൃഷിയിടങ്ങളെല്ലാം നാശമായി കിടക്കുന്നത് വേദനയോടെ ഞങ്ങൾ കണ്ടു .കടൽ രൗദ്രഭാവം പ്രകടിപ്പിച്ചു എട്ടു അടി ഉയരത്തിൽ കരയിലേക്ക് ചീറി അടുത്തതിന്റെ ബാക്കി പത്രം .അവിടത്തെ മർകസിൽ വെച്ച് വൃദ്ധനായ ഒരു സാഥികനെ പരിചയപ്പെട്ടു .ഇവിടത്തെ ദുരന്തത്തിന് ശേഷം ചില വിഭാഗങ്ങൾ പാവപ്പെട്ട ഗ്രാമീണരെ മത പരിവർത്തനം നടത്തുന്നു എന്ന വാർത്ത അറിഞ്ഞു ബോംബയിൽ നിന്നും അയച്ച ഒരു ജമാഅത്തിന്റെ തലവൻ.അദ്ദേഹം ഞങ്ങൾക്ക്  ഒരു ഉപദേശം തന്നു ,നിങ്ങൾ ചെറുപ്പക്കാർ ആണ്. സ്വാഭാവികമായും നിങ്ങൾക്ക്  നഗരം കേന്ദ്രീകരിച്ച് ആയിരിക്കും റുട്ട് തരുന്നത് .പക്ഷെ നിങ്ങളോട് അഭിപ്രായം ചോദിച്ചാൽ വെള്ളപ്പൊക്കം ബാധിച്ച  ഗ്രാമങ്ങൾ  വേണമെന്ന് പറയണം .അങ്ങനെ ഞങ്ങൾ ജയ്പൂർ എന്ന ഒരു കുഗ്രാമത്തിൽ എത്തി .ജീപ്പിലാണ് യാത്ര. ടാറിടാത്ത പൊടി മണ്ണു പാറുന്ന റോഡിലുടെ മണിക്കുറുകൾ നീണ്ട യാത്ര .അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത നിലയിൽ പൊടി മണ്ണു കൊണ്ട് ഞങ്ങളുടെ മുടികളും ശരീരവും മൂടിയിരുന്നു .മണ്ണു കൊണ്ടുണ്ടാക്കിയ വാതിലുകളില്ലാത്ത ഒരു കൊച്ചു പള്ളി ഡിസംബറിലെ അവിടത്തെ തണുപ്പ് അസഹനീയമായിരുന്നു .ഭിത്തികളിൽ നിന്നും തറയിൽ നിന്നും പിന്നെ ചാക്ക് കൊണ്ട് മൂടിയ വാതിലുകളിലിടയിലുടെയും തണുപ്പ് അരിച്ചിറങ്ങി ഞങ്ങളുടെ രാത്രികൾ ത്യാഗമുള്ളതാക്കി .ആ നാട്ടിലെ നിഷ്കളങ്കരായ ആളുകൾ ഞങ്ങളോടൊപ്പം കൂടി .പരിസരത്തുള്ള പല പ്രദേശങ്ങളിലും അവർക്ക് സഹായികളായി ഞങ്ങളും കൂടെ കൂടി .ആ പ്രാവശ്യത്തെ പെരുന്നാൾ ഞങ്ങൾ അവരോടൊപ്പം കൊണ്ടാടി .ജീവിതത്തിൽ ഒരിക്കലും അത് പോലെ ഒരു പെരുന്നാൾ ദിനം ഞങ്ങൾക്ക് ആർക്കും ഉണ്ടായിട്ടില്ല .വീണ്ടും യാത്ര തുടർന്നു കൽകട്ടയിലെക്ക്          
                          
           കൽകട്ടയിൽ ഉള്ള സമയം.അപ്രതീക്ഷിതമായാണ്‌ ടോങ്കിയിലെ "വിശ്വ ഇസ്തിമ"യെകുറിച്ചറിയുന്നത്.ബംഗാളികൾ "ബിശ്വ ഇസ്തിമ" എന്നും പറയും. ഹജ്ജ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്ന സമ്മേളനം.പണ്ട് മാധ്യമം പത്രത്തിൽ   ഈ സമ്മേളനം കഴിഞ്ഞ് ആളുകൾ തിങ്ങി നിറഞ്ഞ ട്രെയിനിൽ മടങ്ങി പോകുന്നതിന്റെ ഫോട്ടോ കണ്ട ഓർമ മാത്രം .ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്ത് ഒരുപാട് ബംഗ്ലാദേശി സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു .എന്റെ സുഹൃത്തുക്കളിൽ ഞാനൊഴികെ ആർക്കും പാസ്പോർട്ട്‌ ഇല്ലായിരുന്നു..മല്ലു ആയി ഞാൻ മാത്രം.നമ്മൾ "മല്ലു"കൾ പാസ്പോർട്ട്‌ എടുക്കാൻ പതിനെട്ട് തികയുന്നതും കാത്തിരിക്കുന്നവർ ആണെന്ന്‌ ഇവന്മാരുണ്ടോ അറിയുന്നു .ആഗ്രഹിച്ചു പോയത് കൊണ്ട് പിൻമാറാനും മനസ്സ് വന്നില്ല.ഒരു വിധം എല്ലാവരുടേയും അനുവാദവും വാങ്ങി പോകാൻ ഒരുങ്ങിയപ്പോഴാണ് പാസ്പോർട്ട്‌ ബാംഗ്ലൂരിൽ  ആണെന്ന ഞെട്ടിക്കുന്ന സത്യം ഓർമയിൽ വന്നത്.നാല് ദിവസം കൊണ്ട് സാധനം കയ്യിൽ കിട്ടി .അവിടെയുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ വിസക്ക് അപേക്ഷിച്ചു .നാൽപത്തി അഞ്ചു  ദിവസത്തേക്ക് വിസ തന്നു ചെലവ് ഒരു രൂപ.ലോകത്തെവിടെയെങ്കിലും ഒരു രൂപയ്ക്ക് തുല്യമായ മൂല്യത്തിന് വിസ കിട്ടുമോന്ന് സംശയം.എന്റെ പാസ്പോർട്ടിൽ ആദ്യത്തെ സ്റ്റാമ്പ്‌ പതിഞ്ഞു.ഇന്നും ഒരു നിധി പോലെ ആ പാസ്പോർട്ട്‌ ഞാൻ സൂക്ഷിക്കുന്നു  അന്ന് ട്രെയിൻ സർവീസ് അതിർത്തി വരെ മാത്രമേ ഉണ്ടായിരുന്നുള്ളു .ആ വഴി കുറച്ച് അപകടം പിടിച്ചത് ആണെന്ന അറിവ് യാത്രയെ റോഡ്‌ മാർഗമാക്കി.ഇന്നിപ്പോൾ നേരിട്ട് ധാക വരെ സർവീസ് ഉണ്ട്.

കൽകട്ടയിലെ തെരുവുകൾ എന്നെത്തെയും പോലെ ശ്വാസം മുട്ടിക്കുന്ന തിരക്കിലാണ്.എന്റെ മുന്നിലുടെ ഒരു ട്രാം സൈറൻ മുഴക്കി റോഡിന് കുറുകെ കടന്ന് പോയി.ഇന്ത്യയിൽ എവിടെയും കാണാത്ത ആ കാഴ്ച ഞാൻ കണ്ട് നിന്നു.ബ്രിടിഷുകാർ ബാക്കി വെച്ച മനോഹരമായ തിരുശേഷിപ്പുകൾ ആ നഗരത്തെ കൂടുതൽ സുന്ദരിയാക്കി.വിക്ടോറിയ പാലസും ഹൌറ പാലവും എന്നും ആ നഗരത്തിന്റെ മേനി കൂട്ടിയതേ ഉള്ളൂ .പാലത്തിനും ഹൂഗ്ലി നദിക്കും പരിസരത്ത് ചേക്കേറിയിരുന്ന പറവകൾ മടക്കയാത്രയുടെ തിരക്കിലാണ്.ആകാശം ചുവന്നു തുടങ്ങി .എന്റെ ബസ്‌ വരാൻ ഇനിയും സമയമുണ്ട്.തൊട്ടടുത്ത പള്ളിയിൽ നിന്നും മഗ്രിബ് നമസ്കാരത്തിന്റെ അറിയിപ്പ് എന്നെ തേടി വന്നു.എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സന്ധ്യ ആയിരുന്നു അത് .ജീവിതത്തിൽ ആദ്യമായ് അന്യ രാജ്യത്തേക്ക് പോകുന്നതിന്റെ ഒരു അന്ധാളിപ്പ് എന്നെ പിടികൂടി .അതും ഒറ്റക്ക് .ഒരുപാട് യാത്രകൾ ഒറ്റക്ക് പോയിട്ടുണ്ടെങ്കിലും ഇതെന്നെ ഭയപ്പെടുത്തി .നമസ്കാരത്തിന് ശേഷം രക്ഷിതാവിനോട് സഹായവും തേടി ഞാൻ ബസിൽ കയറി .ബസ്‌ നിറയെ ആളുകൾ .എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്  ആ ബസിൽ നിറയെ മലയാളികൾ ആണെന്ന സത്യം ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു.കാസർഗോഡ് നിന്നും വന്ന ഒരു ഗ്രൂപ്പ്‌.. .  ..ഞാനും അവരിൽ ഒരാളായി.എട്ടു മണിക്കൂർ നേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ അതിർത്തിയിൽ എത്തി.ഭീമാകാരമായ ഒരു ഗേറ്റ് റോഡിനു കുറുകെ,അവിടെ കുറച്ച് അതിർത്തി സംരക്ഷകരും.അടുത്തുള്ള ഒരുപാട് കടകളിൽ ഒന്നിൽ കയറി ഇന്ത്യൻ രൂപ ടാക യിലേക്ക് മാറി .100 രൂപ മാറി 135 ടാക കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി,മടങ്ങി  വന്നപ്പോൾ തിരിച്ചും.ഹരിദാസ്പുർ എന്ന ഇന്ത്യൻ അതിർത്തിയിലെ ഇമ്മിഗ്രേഷൻ ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ എന്റെ രാജ എന്ന ബംഗ്ലാദേശി സുഹൃത്തിനെ കണ്ടുമുട്ടി .സന്തോഷം കൊണ്ട് കുറെ സമയം അവനെ കെട്ടിപ്പിടിച്ച് ഞാൻ നിന്നു .പിന്നെ അവിടത്തെ നടപടികൾ  കഴിഞ്ഞ് നേരെ അടുത്ത രാജ്യത്തേക്ക്.ആ വലിയ ഗേറ്റ് നമ്മുടെ മുമ്പിൽ മലർക്കെ തുറന്നു .അവിടത്തെ ഉദ്യോഗസ്ഥർ ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥ്യ മര്യാദ കാണിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകൾ ഇത് കണ്ട് പഠിചെങ്കിൽ എന്ന് വെറുതെ ആശിച്ചു.ബോനപോൾ (Bonapole ) എന്ന പേരിലാണ് അവരുടെ അതിർത്തി അറിയപ്പെടുന്നത്.ഇന്ത്യൻ അതിർത്തിയിൽ മണിക്കുറുകൾ കാത്തു നിന്നെങ്കിൽ ഇവിടെ വളരെ പെട്ടെന്ന് കാര്യങ്ങൾ കഴിഞ്ഞ് ഞങ്ങൾ വീണ്ടും മറ്റൊരു വലിയ ഗേറ്റിനു മുമ്പിൽ എത്തി .അപ്പോൾ എന്റെ മനസ്സിൽ വന്ന വികാരം എനിക്ക് ഇവിടെ വിവരിക്കാൻ സാധിക്കില്ല .പണ്ട് നമ്മുടെതായിരുന്ന എന്നാൽ ഇന്ന് നമുക്ക് അന്യമായ ഭൂമി .അവിടെ ഞങ്ങൾക്ക് യാത്രയ്ക്കുള്ള ബസ്‌ തയ്യാറായി കിടക്കുകയായിരുന്നു .അൽപദൂരത്തെ യാത്രക്ക് ശേഷം   ബസ്‌  ഞങ്ങളെയും കൊണ്ട് ഒരു വലിയ പള്ളിയുടെ മുമ്പിൽ നിന്നു .അവിടെ ആഹാരത്തിനും വിശ്രമത്തിനും എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു .പിന്നീട് വീണ്ടും ദീർഖമായ യാത്ര ടാകയിലെക്ക് .ടാക സിറ്റി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .ഒരു വികസിത രാജ്യത്ത് കാണുന്ന എല്ലാ പ്രൌഡിയും വിളിച്ചോതുന്ന തരം റോഡുകൾ ,മനോഹരമായ പാതയോരങ്ങൾ. വാഹനങ്ങൾ എല്ലാം വിദേശ നിർമിതം .അടുത്തിരുന്ന ആരോ പറയുന്നത് കേട്ടു ഇവർ സ്വന്തമായി വാഹനം നിർമിക്കുന്നില്ല ,എല്ലാം പുറത്ത് നിന്നും വരുന്നവയാണ്.തുരാഗ് നദി ബസിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് മുറിച്ച് കടക്കാൻ സാധിക്കും .വലിയ കാരിയറുകൾ വന്നു മുന്നും നാലും വാഹനങ്ങളെ ഒരുമിച്ച് കൊണ്ട് പോകുന്നത് നല്ല ഒരു അനുഭവം ആയിരുന്നു.നിലാവുള്ള ആ രാത്രി വലിയ മത്സ്യങ്ങൾ ഞങ്ങളുടെ വാഹനത്തോടൊപ്പം മത്സരിച്ച് നീന്തുന്നതും നോക്കി  ജനുവരിയിലെ തണുത്ത കാറ്റുമേറ്റ് നിൽക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയിരുന്നു .
സമ്മേളന നഗരി ഒരു ജനസാഗരമായിരുന്നു .ഞങ്ങൾ അവിടെ വിദേശികൾ ആയതുകൊണ്ട് പ്രത്യേക പരിഗണന ഉണ്ടായിരുന്നു .സമ്മേളന നഗരിക്ക് അടുത്തായി ഞങ്ങൾക്ക് ഒരു വലിയ മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച ടെന്റുകൾ ഉണ്ടായിരുന്നു .ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ഒരു ടെന്റ് ആയിരുന്നു .ഞങ്ങൾ നൂറു കണക്കിന് ആളുകൾ പരസ്പരം ഇട കലർന്ന് ഒരു ഭിന്നതയുമില്ലാതെ മൂന്ന് ദിവസം അവിടെ കഴിഞ്ഞു .വേറൊരു സന്ദർഭത്തിൽ ആണെങ്കിൽ ഓർക്കാൻ കൂടി സാധിക്കാത്ത കാര്യം .അല്ലെങ്കിൽ തന്നെ സാധാരണക്കാരായ നമുക്ക് ആത്യന്തികമായി എന്ത് വിഭജനം ,ഒരേ ജനത സ്വാതന്ത്ര്യം നേടാൻ ഒരുമിച്ച് പോരാടി ,അവസാനം  രാഷ്ട്രീയ മേലാളന്മാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉറഞ്ഞു തുള്ളിയപ്പോൾ നമ്മൾ പാവം കഴുതകൾ അപ്പുറവും ഇപ്പുറവും ആയിപ്പോയി .അവിടെ വെച്ച് ബാന്ഗ്ലൂരിലെ എന്റെ ഉറ്റ ചങ്ങാതി കോഴിക്കോടൻ കോയയെ കണ്ടുമുട്ടി .പിന്നെ ഞങ്ങൾ ഒരുമിച്ചായി .തൊട്ടടുത്ത ടെന്റിൽ അറബികളായിരുന്നു .യുറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ആളുകൾ ഉണ്ടായിരുന്നു .ഓരോ രാജ്യക്കാർക്കും  അവരുടെ ഇഷ്ട ഭക്ഷണം എപ്പോഴും  റെഡി ആയിരുന്നു.ചെറുപ്പക്കാരായ കുറെ കുട്ടികൾ ഞങ്ങളുടെ സേവനത്തിനായി എപ്പോഴും  ഉണ്ടായിരുന്നു .പരിചയപ്പെട്ടപ്പോൾ അവരെല്ലാം ധാക യുനിവെർസിറ്റിയിലെ വിദ്യാർഥികൾ ആണെന്ന് മനസ്സിലായി .മനസ്സിനെ ഒരുപാട് സ്പർശിച്ച ഒരു സംഭവം ഇതിനിടയിൽ കാണാൻ സാധിച്ചു. പലപ്പോഴും ആഹാരം കഴിക്കുന്ന ടെന്റിൽ ഞങ്ങൾ പോകുമ്പോൾ ചെരുപ്പുകൾ പുറത്ത് ഇടാറുണ്ട് .പക്ഷെ തിരിച്ചു വരുമ്പോൾ ചെരുപ്പുകൾ വൃത്തിയാക്കി ഇടാൻ പാകത്തിന് തിരിച്ച് വെച്ചിരിക്കുന്നത് കാണാനിടയായി. ഒരിക്കൽ മാറി നിന്ന് ഞാൻ വീക്ഷിച്ചു .നേരത്തെ പറഞ്ഞ ചെറുപ്പക്കാർ ആണ് ഇതിന് പിന്നിലെന്ന് മനസ്സിലായപ്പോൾ അവരോട് ഞാൻ ചോദിച്ചു  ഇത്രക്ക് വേണോ സഹോദരാ.അവർ ഒന്നായി പറഞ്ഞു നിങ്ങൾ ഞങ്ങളുടെ അതിഥികൾ ആണ് .ഇത് ഞങ്ങളുടെ കടമയാണ്.അവരുടെ മുമ്പിൽ ഞാൻ ഒരുപാട് ചെറുതായി പോയി.ഒപ്പം ഒന്നു കൂടി എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് വർഷാവർഷം ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും ആളുകൾ ഈ ദരിദ്ര രാജ്യത്തേക്ക് വരുന്നതെന്ന് .ഹിന്ദിയിലെ ദിലീപ് കുമാറിനെ പോലെ ആ കാലത്തെ ഒരു പാകിസ്ഥാൻ നടനും ഞങ്ങളുടെ ടെന്റിൽ ഉണ്ടായിരുന്നു. മാനസാന്തരം വന്ന അദ്ദേഹത്തെയും പരിചയപ്പെട്ടു.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന മൌലാനാ താരിഖ് ജമീലിനെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതി.ഒരു വട്ടം ഞാനും കോയയും കൂടി സമ്മേളന നഗരിയിലെ വലിയ പന്തലിന്റെ മറ്റേ അറ്റം കണ്ടുപിടിക്കാൻ ഒരു വൃഥാ ശ്രമം നടത്തി .ഞങ്ങൾ നടന്ന് തളർന്നതല്ലാതെ അവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല .അത്രക്ക് വിശാലവും വിസ്ത്രിതിയിലും ആയിരുന്നു അവിടത്തെ സൌകര്യങ്ങൾ .പ്രഭാഷണ നഗരിയിൽ ഉർദുവിലും പിന്നെ ബംഗ്ലയിലും ആയിരുന്നു തര്ജമ .മറ്റ് ഇരുപത്തി അഞ്ചോളം ഭാഷകളിൽ പല സ്ഥലങ്ങളിലായി വേറെ തർജമകളും .അവിടെയും നമ്മുടെ മലയാളം സ്ഥലം പിടിച്ചു . മൂന്നു ദിവസത്തിന് ശേഷം മടക്കയാത്ര തുടങ്ങി.
കൽകട്ടയിലെ സുഹൃത്തുകൾ അപ്പോഴേക്കും ഡൽഹിയിൽ എത്തിയിരുന്നു. ഞാനും അവിടേക്ക് തിരിച്ചു മനസ്സ് നിറയെ ടോങ്കിയിലെ നന്മകളുമായി. കൽകട്ടയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ ഒരുപാട് ആഗ്രഹിച്ച ഒരു മഹാനെ പരിചയപ്പെട്ടു ഡോ .സനാവുള്ള ഖാൻ .ഉപരി പഠനത്തിനായി ഫ്രാൻ‌സിൽ പോയി  അവിടത്തെ മുസ്‌ലിം സമൂഹത്തിൽ  സംസ്കരണം നടത്തിയ മഹാൻ .അദ്ദേഹം അവിടെ പോയ സമയത്ത് ഒരു ഇസ്ലാമിക്‌ കൾചരൽ സെന്ററും ഞായറാഴ്ചകളിൽ മാത്രം ഒരുമിച്ച് കൂടുന്ന ഒരു സമൂഹവും ആയിരുന്നു അവർ .ഇപ്പൊ നൂറു കണക്കിന് പള്ളികളും അതിൽ ഒരു പള്ളി അദ്ദേഹത്തിന്റെ പേരിലും  നാട്ടുകാർ പണി കഴിപ്പിച്ചു. 

ഡെൽഹിയിലെ ബംഗ്ലാവാലി മസ്ജിദിൽ രണ്ടു ദിവസം തങ്ങി .അവിടത്തെ മഹാന്മാരുടെ പ്രഭാഷണങ്ങളും കേട്ട്  തണുപ്പും സഹിച്ച് രണ്ട് ദിവസം. അപ്പൊ അവിടെ മുന്ന് രാജ്യങ്ങളുടെ വാർഷിക അവലോകനം നടക്കുകയായിരുന്നു ,ആസ്ത്രേലിയ ,ന്യൂസീലണ്ട് ,ഫിജി എന്നീ രാജ്യങ്ങളുടെ. അതിലൊക്കെ പങ്കെടുത്തു തിരിച്ച് ബംഗ്ലുരിലെക്ക് .  
ബംഗ്ലൂരിൽ എത്തിയപ്പോൾ മംഗലാപുരത്ത് സമ്മേളനം നടക്കുന്ന വിവരം അറിഞ്ഞു ഞങ്ങൾ അങ്ങൊട്ട് തിരിച്ചു .അവിടെ വെച്ച് ഞങ്ങളുടെ ഒരു കാശ്മീരി സുഹൃത്തിന്റെ പിതാവിന്റെ അസുഖ വിവരം അറിഞ്ഞു അവനെ മടക്കി അയച്ചു .അവിടന്ന് കൂടെയുള്ളവരുടെ താല്പര്യ പ്രകാരം അവസാനം യാത്ര കോഴിക്കോട്ടേക്ക് .നമ്മുടെ നാട്ടിലെ വെള്ളത്തിന്റെ മാധുര്യം വാ തോരാതെ പറയുമ്പോഴും അവരുടെ ചില ചോദ്യങ്ങൾ എന്നെ ഉത്തരം മുട്ടിച്ചു. ഞങ്ങൾ സഞ്ചരിച്ച നാടുകളിൽ ഒന്നും കാണാത്ത സംശയങ്ങളും എതിർപ്പുകളും .അവരുടെ മുമ്പിൽ എനിക്ക് തല കുനിച്ച് നിൽക്കാനേ സാധിച്ചുള്ളൂ .യാത്ര അവസാനിപ്പിച്ച്‌ ബാഗ്ലുരിലെക്ക് പോകുമ്പോൾ ഒരു നഷ്ടബോധം എന്നെ പിടികൂടി.ഇനി ഒരിക്കലും എന്റെ നല്ലവരായ ഈ സുഹൃത്തുക്കളുമായി ഇതുപോലെ ഒരു യാത്ര സാധിക്കില്ലല്ലോ.  

ഈ യാത്രയിൽ ഒരുപാട് നന്മകൾ എന്നെ തേടി വന്നു ഒപ്പം ഗുണപാഠങ്ങളും. ഓരോ യാത്രകളും ഓരോ പാഠങ്ങളാണ്‌,അനുഭവങ്ങളാണ് ,ജീവിതത്തിൽ പകർത്തേണ്ട അനുഭവങ്ങൾ.അബു ദാബിയിൽ  ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ അംബര ചുംബിയായ ഒരു കെട്ടിടത്തിന്റെ പതിനൊന്നാമത്തെ നിലയിലെ  ശീതീകരിച്ച  മുറിയിൽ ഏകനായി ഇരുന്ന് പഴയ യാത്രകൾ അയവിറക്കുമ്പോഴും ഞാനറിയുന്നു ഈ യാത്രകളൊക്കെ തയ്യാറെടുപ്പുകളാണ്,അവസാന യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് .      

                         

2 comments:

  1. എന്നും ഞങ്ങൾ മരുമക്കൾക്ക് അഭിമാനം ആയിരുന്നു നിങ്ങൾ 5 ഉം ഞങ്ങളുടെ അമ്മാവന്മാരനെന്നു പറയാൻ. ഇന്ന് ഞാൻ വളരെ അധിക്കം അഭിമാനം കൊള്ളുന്നു ഇ സൃഷ്ട്ടി എന്റെ മാമ്മയുടെ ആണെന്ന് മനസ്സിലാക്കുമ്പോൾ . എന്നിക്കു വാക്കുകള ഇല്ല. ഇത് വായിക്കുമ്പോൾ ഞാനും കണ്ടു, ഇന്ന് വരെ കണ്ടിട്ടില്ലാത്ത നാടും നാട്ടുകാരെയും . എന്റെ കണ്മുന്നിൽ ഇപ്പോഴും ആ നകരത്തിലെ ഓരോ കാഴ്ചകൾ തങ്ങി നില്കുന്നു . ഇത് ഒരു തുടക്കം മാത്രം .. ഇനിയും എഴുതണം .
    മിന്നു

    ReplyDelete
  2. അനുഭവങ്ങളുടെ, ഓര്‍മകളുടെ, നിരവുകളിലേക്ക് ഒരു നല്ല യാത്രാവിവരണം. ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ല. പടച്ചവന്റെ റഹ്മത്തും, ഹൈറും, ബറകത്തും, സലാമാത്തും എന്നും ഉണ്ടാകട്ടെ. ആമീന്‍...... .

    ReplyDelete